അന്തിക്കാട് : പെരിങ്ങോട്ടുകരയിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കരുവാൻകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്‌ഫോടക വസ്തുഎറിഞ്ഞത്. എറിഞ്ഞത് നടൻ ബോംബാണെന്നാണ് നിഗമനം. ആർക്കും പരിക്കില്ല. ഈ സമയം ബിജുവിന്റെ ഭാര്യ സംഗീതയും നാല് പെൺമക്കളും, അമ്മ തങ്കയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബിജു വിദേശത്താണ്.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറഞ്ഞു. വീടിന്റെ ചുമരിലേക്കാണ് എറിഞ്ഞത്. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സ്‌ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. അന്തിക്കാട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.