ഇരിങ്ങാലക്കുട സ്വദേശിയെ അർമേനിയയിൽ ബന്ദിയാക്കിയതായി വീട്ടുകാർക്ക് വിവരം. ഇരിങ്ങാലക്കുട കണ്ഠേശ്വരം പെരുവല്ലിപ്പാടം സ്വദേശിയായ വിഷ്‌ണു മുകുന്ദ് എന്ന യുവാവിനെയാണ് ബന്ദിയാക്കിയിട്ടുള്ളത്. മോചനദ്രവ്യമായി വീട്ടുകാർ ഒന്നരലക്ഷം നൽകി. നാളെ ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് മുൻപ് 2.5 ലക്ഷം നൽകിയില്ലെങ്കിൽ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
പത്തു ലക്ഷം രൂപയോളം തൊഴിൽ വിസക്കു നൽകിയാണ് വിഷ്ണു അർമേനിയയിൽ എത്തിയത്. അപ്പാർട്ട്മെന്റിന്റെ കെയർ ടേക്കറായി ജോലി ചെയ്തു. അവിടത്തെ
താമസക്കാരിൽ നിന്ന് വാങ്ങിയ വാടകയും കെട്ടിടത്തിന്റെ ബാധ്യതയുമെല്ലാം വിഷ്ണുവിന്റെ ചുമലിലായി. ഈ തുക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് അപ്പാർട്ട്മെന്റ് ഉടമയായ അർമേനിയക്കാരൻ ആർഗേഷ് എന്നയാൾ വിഷ്ണുവിനെ വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.
വീഡിയോ കോൾ വിളിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ അമ്മയുടെ മുമ്പിൽ വെച്ചു തന്നെ അയാൾ വിഷ്ണുവിനെ മർദ്ദിച്ചു. മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നോർക്കയ്ക്കും അമ്മ ഗീത പരാതി നൽകിയിട്ടുണ്ട്. അർമേനിയയിലെ ഇന്ത്യൻ എംബസി മുഖേന വിഷ്ണുവിനെ ഉടൻ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.