ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ശ്രീകോവിലിനുള്ളിൽ നിന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള പവർ ബാങ്ക് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി അത്താഴ പൂജയുടെ നിവേദ്യം കഴിഞ്ഞ് നിവേദിച്ച അപ്പം, അട എന്നിവ അടങ്ങിയ ചെമ്പ് പാത്രങ്ങൾ പുറത്തേക്ക് വെച്ചപ്പോഴാണ് പവർ ബാങ്ക് കണ്ടെത്തിയത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ടെമ്പിൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കീഴ്ശാന്തി വാസുദേവൻ നമ്പൂതിരിയെ ചോദ്യം ചെയ്തു. വീട്ടിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണ് ഇതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. എന്നാൽ ദേവസ്വം ജീവനക്കാരോ കീഴ്ശാന്തിമാരോ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ പരിശോധന നടത്താറില്ല അതുമൂലമാണ് ഇത്തരത്തിലുള്ള ഒരു വീഴ്ച ഉണ്ടായത്.
വി.വി.ഐ.പി.കൾ (പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ നിരയിലുള്ളവർ) ക്ഷേത്രദർശനത്തിനെത്തുന്ന സാഹചര്യത്തിൽ മാത്രമാണ് ക്ഷേത്രപ്രവൃത്തിക്കാർക്കും, ജീവനക്കാർക്കും ആകെ നിയന്ത്രണമുള്ളത്.