പത്തനംതിട്ട ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുമൺ വില്ലേജിൽ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്.
വീട്ടുമുറ്റത്തു കളിക്കാന്‍ എത്തിയിരുന്ന 11 വയസുള്ള രണ്ട് പെൺകുട്ടികളെ ഓരോരുത്തരെയായി വീടിനുള്ളിലും വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയിലും എത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടികള്‍ തമ്മിലും പിന്നീട് ഒരാളുടെ അമ്മയോടും വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.
11 വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ഇരു കുട്ടികളെയും അതില്‍ ഒരു കുട്ടിയെ അതിനുമുന്‍പുള്ള നാലു വര്‍ഷങ്ങളായി പല ദിവസങ്ങളിലും പ്രതി പീഡനത്തിന് വിധേയരാക്കിയിരുന്നു. ഇരു കേസുകളിലും പ്രതി പോക്‌സോ ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
രണ്ടു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സ്മിത ജോണ്‍ പി ഹാജരായി. മൊത്തം 26 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസി ക്യൂഷന്‍ നടപടികള്‍ വിക്ടിം ലെയ്‌സണ്‍ ഓഫീസര്‍ സ്മിത എസ് ഏകോപിപ്പിച്ചു. പിഴ തുക ഈടാകുന്ന പക്ഷം ആയത് അതിജീവിതകള്‍ക്ക് നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്