മതിലകം : കനോലി കനാലിൽ കൂടുകെട്ടി കൃഷിചെയ്തിരുന്ന മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മതിലകം സ്വദേശി ഏക്കണ്ടി വീട്ടിൽ ഖദീജാബി മാഹിൻ അഞ്ചരലക്ഷത്തോളം രൂപ ചെലവിട്ട് ആരംഭിച്ച മീൻകൃഷിയിലാണ് ബുധനാഴ്‌ച രാവിലെയോടെ ചത്തുപൊങ്ങിയത്.
മതിലകം തൃപ്പേക്കുളത്ത് ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച കൂടുകൃഷിയിലെ മീനുകളായ രണ്ടായിരം കാളാഞ്ചി, ആയിരം കരിമീൻ എന്നീ കുഞ്ഞുങ്ങളെയാണ് പുഴയിൽ കൂടുകെട്ടി വളർത്തിയിരുന്നത്. ഇതിൽ പകുതിയിലധികം ചത്തതായി വീട്ടുകാർ പറഞ്ഞു.
കനത്ത മഴയിൽ കനോലി കനാലിൽ വെള്ളത്തിന്റെ കുത്തൊഴുക്കു കൂടിയതും മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയെത്തിയതും മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായതായി പറയുന്നു. വാർഡ് അംഗം ഒ.എ. ജെൻട്രിനും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.